Kerala
കൊച്ചി: സിഎംആര്‍എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ കൊച്ചിയിലെ സിഎംആര്‍എല്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ ശശിധരന് കര്‍ത്തയുടെ ഭാര്യ ജയ എസ്. കര്‍ത്ത, മകനും ജോയിന്റ് മാനേജിംഗ് ഡയറക്ടറുമായ ശരണ്‍ എസ്. കര്‍ത്ത എന്നിവരെ ഇഡി ചോദ്യം ചെയ്തു.
ഇന്നലെ രാവിലെ പത്തോടെയാണ് ഇരുവരും കടവന്ത്രയിലെ ഇഡി ഓഫീസില്‍ ഹാജരായത്. സിഎംആര്‍എലിന്റെ 15 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ ഹാജരാക്കാന്‍ ശരണിന് ഇഡി നിര്‍ദേശം നല്‍കിയിരുന്നു. എംപവര്‍ ഇന്ത്യാ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണു ജയ എസ്. കര്‍ത്ത. എംപവര്‍ ഇന്ത്യാ ക്യാപിറ്റല്‍ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് രണ്ടു തവണയായി 50 ലക്ഷം വായ്പ അനുവദിച്ചിരുന്നു.
ആദ്യതവണ തിരിച്ചടവ് മുടങ്ങിയിട്ടും വീണ്ടും വായ്പ അനുവദിച്ചെന്നാണു കണ്ടെത്തല്‍. ഇതുസംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായിരുന്നു ഇവരെ ചോദ്യം ചെയ്തത്.
മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷം ഇവരെ വിട്ടയച്ചു. ശശിധരന് കര്‍ത്തയുടെ മകളും കളമശേരിയിലെ നിപുണ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ഡയറക്ടറുമായ ഷിബി എസ്. കര്‍ത്തയെ തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു.
Kerala
കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മകൾ ഷിബി.എസ്.കർത്തയെ ഇഡി ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇ ഡി ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ.
എക്സാലോജിക്കിനും സിഎംആർഎല്ലിനും ഇടയിൽ നടന്ന അനധികൃത സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളാണ് ഇഡി തേടുന്നത്.സിഎംആർഎലിന്റെ ഡയറക്ടർ ആണ് ഷി.ബി.എസ്.കർത്ത. സിഎംആർഎല്ലുമായി ബന്ധമുള്ള സ്ഥാപനമായ നിപുണ ഇന്റർനാഷണൽസിന്റെ പ്രധാന ചുമതല കൂടി ഷിബി.എസ്.കർത്ത വഹിക്കുന്നുണ്ട്.
നേരത്തെ ഇഡി നിപുണയിലും റെയ്ഡ് നടത്തിയിരുന്നു.സിഎംആർഎലിന്റെ ചരക്ക് ഗതാഗതത്തിനായി വാഹനങ്ങൾ വാടകയ്ക്ക് നൽകിയിരുന്നത് നിപുണ ഇന്റർനാഷണൽസാണ്. ഇഡി രജിസ്റ്റർ ചെയ്ത കേസിലെ പ്രതി പട്ടികയിൽ ഉള്ള സ്ഥാപനമാണ് നിപുണ ഇന്റർനാഷണൽസ്.
അതേസമയം ശശിധരന് കര്‍ത്തയുടെ മകന് ശരണ്‍.എസ്.കർത്തയ്ക്കും സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്. എന്നാൽ ശരൺ ചോദ്യം ചെയ്യലിന് ഹാജരായില്ല.
Kerala
കൊച്ചി: കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ശക്തമാക്കുന്നു. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മകനും കമ്പനി ജോയിന്റ് മാനേജിംഗ് ഡയറക്ടറുമായ ശരൺ എസ്. കർത്തയെ ഇന്ന് ഇഡി ചോദ്യം ചെയ്യും.
കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുക. കരിമണൽ കമ്പനിയായ സിഎംആർഎല്ലും പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇഡി ശരണിൽ നിന്ന് തേടുന്നത്.
അതേസമയം കേസിലെ പ്രധാന വ്യക്തിയായ വീണ വിജയനെ ചോദ്യം ചെയ്യുന്നതിന് നോട്ടീസ് അയച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുൻപ് ഹാജരാകുന്നതിൽ നിന്ന് വീണ സാവകാശം തേടിയിരുന്നു. തുടർന്ന് ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി പുതിയ സമൻസ് അയച്ചിട്ടുണ്ട്.
കരിമണൽ കമ്പനിയിൽ നിന്ന് എന്തിന് പണം ലഭിച്ചുവെന്ന് വ്യക്തമാക്കുന്ന രേഖകൾ സഹിതം ഹാജരാകാനാണ് പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിക്ക് ഇഡി നല്കിയ നിർദ്ദേശം. കമ്പനിയിൽ നിന്ന് വീണയ്ക്ക് 2016 മുതൽ 2021 വരെയുള്ള കാലയളവിൽ 2.78 കോടി രൂപയും എംപവർ ഇന്ത്യ ക്യാപിറ്റലിൽ നിന്ന് 50 ലക്ഷം വായ്പയും ലഭിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ഇഡി അന്വേഷണം. വരും ദിവസങ്ങളിൽ സിഎംആർഎല്ലിലെയും എക്സാലോജിക്കിലെയും കൂടുതൽ ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്യുമെന്നാണ് സൂചന.
Kerala
കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ ടി.വീണയ്ക്ക് വീണ്ടും ഇഡി സമൻസ്. ഇഡിയുടെ കൊച്ചി സോണൽ ഓഫീസിൽ ബുധനാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാനാണ് നിർദേശം.
നേരത്തേ കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് നൽകിയിരുന്നെങ്കിലും ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഹാജരാകാനാകില്ലെന്നു വീണ അറിയിക്കുകയായിരുന്നു.
സിഎംആർഎല്ലിൽനിന്ന് എന്തിനു പണം ലഭിച്ചു എന്നു വ്യക്തമാക്കുന്ന രേഖകൾ സഹിതം ഹാജരാകാനാണ് വീണ ഇഡിക്ക് നൽകിയ നിർദേശം. ഇല്ലാത്ത ചെലവുകൾ കാണിച്ച് 132 കോടിയിലധികം രൂപയുടെ ക്രമക്കേട് സിഎംആർഎല്ലുമായി ബന്ധപ്പെട്ട് നടന്നെന്ന എസ്എഫ്ഐഒ കണ്ടെത്തലിലെ കള്ളപ്പണ ഇടപാടിലാണ് ഇഡി വീണയെ ചോദ്യം ചെയ്യാൻ വിളിച്ചത്.
കമ്പനിയിൽനിന്നു വീണയ്ക്ക് 2016 മുതൽ 2021 വരെയുള്ള കാലയളവിൽ 2.78 കോടി രൂപയും എംപവർ ഇന്ത്യ ക്യാപിറ്റലിൽനിന്ന് 50 ലക്ഷം വായ്പയും ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ഇഡി അന്വേഷണം.
Kerala
കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ വീണ.ടി വെള്ളിയാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ആരോഗ്യകാരണങ്ങൾ കൊണ്ട് നാളെ ഹാജരാവാനാവില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണണെന്നും വീണ ഇഡിയെ ഇമെയിൽ വഴി അറിയിച്ചു.
ഇഡിയുടെ കൊച്ചി സോണൽ ഓഫീസിൽ വെള്ളിയാഴ്ച ഹാജരാവാണ് വീണയ്ക്ക് നോട്ടീസ് ലഭിച്ചിരുന്നത്. അവധി അപേക്ഷയിൽ ഇഡിയുടെ തീരുമാനം ഇന്ന് വീണയെ അറിയിക്കും. ഒരു ദിവസം അവധി അനുവദിച്ചാലും മറ്റൊരു ദിവസം നേരിട്ട് ഹാജരാവണമെന്നാണ് വ്യവസ്ഥ.
സിഎംആർഎല്ലിൽനിന്ന് എന്തിന് പണം ലഭിച്ചു എന്ന് വ്യക്തമാക്കുന്ന രേഖകൾ സഹിതം ഹാജരാകാനാണ് വീണ ഇഡിക്ക് നൽകിയ നിർദേശം. ഇല്ലാത്ത ചെലവുകൾ കാണിച്ച് 132 കോടിയിലധികം രൂപയുടെ ക്രമക്കേട് സിഎംആർഎല്ലുമായി ബന്ധപ്പെട്ട് നടന്നെന്ന എസ്എഫ്ഐഒ കണ്ടെത്തലിലെ കള്ളപ്പണ ഇടപാടിലാണ് ഇഡി വീണയെ ചോദ്യം ചെയ്യാൻ വിളിച്ചത്. കമ്പനിയിൽ നിന്ന് വീണയ്ക്ക് 2016 മുതൽ 2021 വരെയുള്ള കാലയളവിൽ 2.78 കോടി രൂപയും എംപവർ ഇന്ത്യ ക്യാപിറ്റലിൽ നിന്ന് 50 ലക്ഷം വായ്പയും ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ഇഡി അന്വേഷണം.
Kerala
ന്യൂഡൽഹി: മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്ക് ഇഡി സമൻസ് അയച്ച സംഭവത്തിൽ പ്രതികരണവുമായി ജോൺ ബ്രിട്ടാസ് എംപി. വീണയുടെ കാര്യത്തിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് ബ്രിട്ടാസ് പ്രതികരിച്ചു.
എസ്എഫ്ഐഒയോട് അടക്കം വിവരങ്ങൾ വീണ ധരിപ്പിച്ചതാണ്. സിഎംആർഎൽ നൽകിയ രാഷ്ട്രീയ സംഭാവനങ്ങളിലും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ മന്ത്രിസഭയിൽ രണ്ട് പേർ സിഎംആർഎല്ലിൽനിന്ന് പണം കൈപ്പറ്റി എന്ന് സമ്മതിച്ചതാണ്. അതുവച്ച് നോക്കുമ്പോൾ വീണ വാങ്ങിയെന്ന് പറയുന്നത് എത്രയോ ചെറിയ തുകയാണ്. സിഎംആർഎല്ലിൽനിന്ന് പണം കൈപ്പറ്റിയവർ ഇത് രേഖാമൂലം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Kerala
കൊച്ചി: മാസപ്പടി കേസിൽ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡി അപേക്ഷയെ എതിർത്ത് സിഎംആർഎൽ. രേഖകൾ വിട്ടു നൽകരുതെന്നാണ് സിഎംആർഎല്ലിന്റെ ആവശ്യം.
അപേക്ഷയിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതി ഉച്ചയ്ക്ക് 2.30ന് വാദം കേൾക്കും. എസ്എഫ്ഐഒ കണ്ടെത്തിയ വിവരങ്ങളും രേഖകളും ശേഖരിച്ച് അന്വേഷണം കൂടുതൽ ശക്തമാക്കാനാണ് ഇഡിയുടെ നീക്കം.
എന്നാൽ കമ്പനിയുടെ രഹസ്യരേഖകളും മറ്റ് അനുബന്ധ വിവരങ്ങളും ഇഡിക്ക് കൈമാറുന്നത് തങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നാണ് സിഎംആർഎല്ലിന്റെ വാദം. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരെ എസ്എഫ്ഐഒ കണ്ടെത്തിയ തെളിവുകൾ ആവശ്യപ്പെട്ടാണ് ഇഡി കോടതിയെ സമീപിച്ചത്.
എസ്എഫ്ഐഒ കസ്റ്റഡിയിലെടുത്ത 134 രേഖകൾ വേണമെന്നാണ് ഇഡിയുടെ ആവശ്യം. പകര്‍പ്പുകൾ നൽകുന്ന കാര്യത്തിൽ എസ്എഫ്ഐഒ നിലപാട് നേരത്തെ പിഎംഎൽഎ കോടതി ആരാഞ്ഞിരുന്നു.
Kerala
കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരെ ഇഡി നീക്കം ശക്തമാക്കുന്നു. വീണക്കെതിരെ എസ്എഫ്ഐഒ കണ്ടെത്തിയ നിർണായക തെളിവുകൾ ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച അപേക്ഷ കൊച്ചിയിലെ പ്രത്യേക പിഎംഎൽഎ കോടതി ഇന്ന് പരിഗണിക്കും.
എസ്എഫ്ഐഒ കസ്റ്റഡിയിലെടുത്ത 134 പ്രധാന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ തങ്ങൾക്ക് കൈമാറണമെന്നാണ് ഇഡിയുടെ ആവശ്യം. ഈ രേഖകൾ കൈമാറുന്നതുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒയുടെ നിലപാട് കോടതി നേരത്തെ തേടിയിരുന്നു.
കരിമണൽ കമ്പനിയായ സിഎംആർഎല്ലുമായി വീണ വിജയനും എക്സാലോജിക്കും ഒപ്പുവെച്ച കരാറുകളുടെ പകർപ്പുകൾ, ഇരുകൂട്ടരും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ എന്നിവയാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. വീണയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിന് മുമ്പ് പരമാവധി തെളിവുകൾ ശേഖരിക്കുക എന്നതാണ് ഇഡിയുടെ ലക്ഷ്യം.
Kerala
കൊച്ചി: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ തൈക്കണ്ടിയുമായി ബന്ധപ്പെട്ട സിഎംആര്‍എല്‍ - എക്സാലോജിക് മാസപ്പടി കേസില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കാന്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി). സമന്‍സ് നല്കി വീണ തൈക്കണ്ടിയേയും സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയേയും വിളിപ്പിക്കുന്നതിന് മുമ്പ് തെളിവ് ശേഖരണം പൂര്‍ത്തിയാക്കും.
ആദ്യം കേസന്വേഷിച്ച കോര്‍പ്പറേറ്റ് തട്ടിപ്പുകള്‍ അന്വേഷിക്കുന്നതിനായി ഇന്ത്യാ ഗവണ്മെന്റിന്റെ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്എഫ്ഐഒയില്‍ നിന്നും മാസപ്പടി കേസിലെ തെളിവ് ശേഖരിക്കും. ചോദ്യം ചെയ്യാനോ അറസ്റ്റ് നടപടികള്‍ക്കോ തടസമില്ലെങ്കിലും തെളിവുകള്‍ ഉറപ്പാക്കിയ ശേഷം നീങ്ങാനാണ് ഇഡിയുടെ നിലവിലെ തീരുമാനം. ഏറെ രാഷ്ട്രീയ പ്രാധാന്യം കൂടിയുള്ള കേസില്‍ ഏതെങ്കിലും രീതിയില്‍ പാളിച്ചയുണ്ടാകാതിരിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നാണ് സൂചന.
മാസപ്പടി കേസിലെ അന്വേഷണത്തിന് ഇഡിക്ക് ഹൈക്കോടതിയില്‍ നിന്നും ഇന്നലെ പച്ചക്കൊടി ലഭിച്ചിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്ത അടക്കമുള്ളവര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബഞ്ചും തള്ളി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികള്‍ തടയണമെന്ന ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല. അന്വേഷണത്തിന് തടസങ്ങളൊന്നുമില്ലെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതായത്, ഇഡിക്ക് ഇനി അതിവേഗം സമന്‍സ് നല്കി വിളിപ്പിക്കാം, ചോദ്യം ചെയ്യാം, തുടര്നടപടികളുമാകാം.
പിണറായി വിജയന് മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍, 2016 മുതല്‍ 2020, 2021 വരെ മകള്‍ വീണയുടെ എക്സാലോജിക് കമ്പനി, സിഎംആര് എല്ലില്‍ നിന്ന് സേവനമൊന്നുമില്ലാതെ, രണ്ട് കോടി എഴുപത്തിഎട്ട് ലക്ഷം രൂപ വാങ്ങിയതിലെ അനധികൃത ഇടപാടാണ് ഇഡി അന്വേഷിക്കുന്നത്.
Kerala
കൊച്ചി: മാസപ്പടി കേസിൽ ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സിഎംആർഎൽ എംഡി ശശിധരൻ കർത്തയും അഞ്ച് ഉദ്യോഗസ്ഥരും നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി പറയുക.
കേന്ദ്ര ഏജൻസിയുടെ അന്വേഷണം മൗലികാവകാശ ലംഘനമാണെന്ന് കാണിച്ച് അന്വേഷണം തടയണമെന്നാണ് കമ്പനിയുടെ ആവശ്യം. അതേസമയം കേസിലെ തുടർനടപടികൾ തീരുമാനിക്കാൻ ഇഡി ഡയറക്ടർ യോഗം വിളിച്ചിട്ടുണ്ട്.
കേസിലെ തുടർനടപടികൾക്ക് നേരിട്ട് നേതൃത്വം നൽകാൻ ഇഡി ഡയറക്ടർ രാഹുൽ നവീൻ കൊച്ചിയിലെത്തി. ഇന്ന് രാവിലെ പത്തിന് ചേരുന്ന ഉന്നതതല യോഗത്തിൽ വീണാ വിജയൻ അടക്കമുള്ളവർക്കെതിരെയുള്ള അടുത്ത നീക്കങ്ങൾക്കും രൂപം നൽകും.
വീണയുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണവും അജണ്ടയിലുണ്ട്. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായാൽ ഇഡിയുടെ ഭാഗത്തുനിന്ന് അതിശക്തമായ നടപടികൾ ഉണ്ടാകുമെന്ന് സൂചനയുണ്ട്.
കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലടക്കം ഇഡി റെയ്ഡ് നടത്തിയത്. കമ്പനി മേധാവികളുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് സിഎംആർഎൽ കമ്പനി ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസിന് സേവനങ്ങൾ നൽകാതെ 1.72 കോടി രൂപ നൽകിയെന്നതാണ് കേസിലെ പ്രധാന ആരോപണം.
Kerala
തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ പ്രതിയായ മാസപ്പടിക്കേസിൽ ഷോൺ ജോർജ് ഇഡിക്ക് കത്ത് നൽകി. പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറിയെന്ന് സൂചിപ്പിച്ചാണ് ബിജെപി നേതാവായ ഷോൺ ജോർജ് കത്ത് നൽകിയത്.
വിദേശ അക്കൗണ്ടുകളെ പറ്റിയും അന്വേഷണം വേണമെന്നും കത്തിൽ പറയുന്നു. യുഎഇയിലെ അബുദാബി കൊമേഴ്സ്യൽ ബാങ്കിലെ എക്സാലോജിക് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടുണ്ട്.
ഇതിൽ അന്വേഷണം വേണമെന്നാണ് ഷോണിന്റെ ആവശ്യം. വീണ തയ്ക്കണ്ടി, എം.സുനീഷ് എന്നിവരാണ് ഈ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യുന്നതെന്നും പരാതിയിൽ പറയുന്നു.
Kerala
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരേ ഉയർന്ന സിഎംആർഎൽ-എക്സാലോജിക് മാസപ്പടി ആരോപണം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും കമ്മിറ്റിയും പലവട്ടം ചർച്ച ചെയ്തു തെളിവില്ലെന്ന കാരണത്താൽ തള്ളിയതാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
പല കോടതികളും ഇതിൽ തെളിവില്ലെന്നു പറഞ്ഞു തള്ളിയതാണ്. വീണ മകളായിപ്പോയതിന്റെ പേരിൽ അച്ഛന്റെ പേരിൽ കേസെടുക്കാനാണ് ഇഡി അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികളുടെ നീക്കം.
വീണാ വിജയന്റെ എക്സാലോജിക് കന്പനിയും സിഎംആർഎല്ലും തമ്മിൽ നടത്തിയ കരാർ അടിസ്ഥാനത്തിൽ സേവനം നൽകിയതിനാണ് 1.72 കോടി രൂപ നൽകിയത്. ഈ തുകയ്ക്ക് നികുതിയും ഒടുക്കിയിട്ടുണ്ട്. വി.ഡി. സതീശൻ മുഖ്യമന്ത്രിയായ ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതിനു പിന്നാലെയാണ് ഇഡി പിണറായിയുടെ വീടുകളിൽ പരിശോധന നടത്തിയത്.
കോണ്‍ഗ്രസ് നേതൃത്വവും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എന്തുകൊണ്ട് പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന ചോദ്യമായിരുന്നു ഉന്നയിച്ചിരുന്നത്.
പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ലക്ഷ്യമിട്ടുള്ള ഇഡിയുടെ രാജ്യവ്യാപക നീക്കത്തിന്റെ ഭാഗമാണ് പിണറായിക്കെതിരേയുള്ള നടപടി. ഇഡി കേസുകളിൽ ഒരു ശതമാനം പോലും ശിക്ഷിക്കപ്പെടുന്നില്ലെന്ന സുപ്രീംകോടതി ഉത്തരവുകൾതന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇഡിയുടെ നീക്കത്തിൽ ദുർബലപ്പെട്ടുപോകുന്ന പ്രസ്ഥാനമല്ല സിപിഎം. ഇതുവഴി പിണറായി വിജയനെയും ദുർബലപ്പെടുത്താനാകില്ല.
പിണറായിയെ അറസ്റ്റ് ചെയ്യുമെന്ന ആശങ്കയില്ല. പിണറായിക്ക് ഇതിൽ ഒരു ഉത്തരവാദിത്വമില്ല. ജനങ്ങളെ അണിനിരത്തിയും നിയമപരമായും ഇഡി നീക്കത്തെ നേരിടും. റെയ്ഡ് നടക്കുന്ന എല്ലായിടത്തും പ്രവർത്തകർ പ്രതിഷേധിക്കും. വൈകുന്നേരം എല്ലാ ബ്രാഞ്ചിലും പന്തംകൊളുത്തി പ്രകടനം നടത്തും. ബിജെപിയും യുഡിഎഫും ചേർന്നുള്ള ഡീലാണ് ഇതിനു പിന്നിലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Kerala
കൊച്ചി: മാസപ്പടി കേസിലെ രേഖകൾ ബിജെപി നേതാവ് ഷോൺ ജോർജിന് കൈമാറരുതെന്ന് ഹൈക്കോടതി. പ്രതികളുടെ പേര് അടക്കമുള്ള രേഖകൾ കൈമാറുന്നതാണ് ഹൈക്കോടതി തടഞ്ഞത്.
സിഎംആർഎൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പി.സുരേഷ് കുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടപെടൽ. കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പടെയുള്ളവർ പ്രതികളാണ്.
രേഖകൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ അഡീഷണൽ സെഷൻസ് കോടതിക്ക് ഉത്തരവ് പറയാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ വിധി അനുകൂലമാണെങ്കിൽ രേഖകൾ കൈമാറുന്നത് ഹൈക്കോടതിയിലെ കേസിന്റെ അന്തിമതീർപ്പിന് വിധേയമാകണമെന്നാണ് കോടതി ഉത്തരവ്.
മാസപ്പടി കേസിൽ എസ്എഫ്ഐഒ കുറ്റപത്രം നൽകിയിരുന്നു. കരിമണൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയവരുടെ വിശദാംശങ്ങൾ നൽകണമെന്നാണ് ഷോൺ ജോർജ് നൽകിയ ഹർജിയിലെ ആവശ്യം. ഹർജിയിൽ വിധി പറയാനിരിക്കെ സിഎംആർഎൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടലുണ്ടായത്.
National
ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജികളിൽ അന്തിമ വാദം ഇന്ന് മുതൽ ആരംഭിക്കും. ഡൽഹി ഹൈക്കോടതിയിലാണ് വാദം.
കഴിഞ്ഞ ഒക്ടോബറിൽ കേസ് പരിഗണനയ്ക്ക് വന്നെങ്കിലും എസ്എഫ്ഐഒയുടെ അഭിഭാഷകൻ കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് കേസ് പരിഗണിച്ച ജസ്റ്റീസ് നീന ബന്‍സാല്‍ കൃഷ്ണ വാദം കേള്‍ക്കല്‍ മാറ്റിവയ്ക്കുകയായിരുന്നു.
ജസ്റ്റീസ് അനൂപ് ബംബാനിയുടെ ബെഞ്ചിന് മുൻപാകെയാണ് ഹർജി ഇന്ന് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ തവണ കേസ് എടുത്തപ്പോൾ എസ്എഫ്ഐഒയുടെ അഭിഭാഷകൻ ഹാജരാകത്തതിനെ കപില്‍ സിബല്‍ ഉൾപ്പടെയുള്ളവർ വിമർശിച്ചിരുന്നു.
സിഎംആർഎൽ നിന്ന് നൽകാത്ത സേവനത്തിന് വീണാ വിജയനും അവരുടെ സോഫ്റ്റ്വെയർ സ്ഥാപനമായ എക്സാലോജിക്കും ഒരു കോടി 72 ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയത്. ഇതിനൊപ്പം ലോൺ എന്ന നിലയിലും വീണയ്ക്ക് പണം നൽകിയിരുന്നുവെന്നും കണ്ടെത്തിയിരുന്നു.
Kerala
കൊച്ചി: മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്, മകള്‍ ടി. വീണ, എക്സാലോജിക്ക്, സിഎംആര്‍എല്‍ ഉടമകള്‍ എന്നിവരാണ് എതിര്‍കക്ഷികള്‍.
അഹമ്മദ് മുസ്താഖിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. നേരത്തെ സിഎംആര്‍എല്‍ മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളിയതാണ്.
Kerala
കൊച്ചി : സിഎംആര്‍എല്‍ എക്സാലോജിക് മാസപ്പടി ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് നവംബര്‍ മൂന്നിന് വിശദവാദം കേള്‍ക്കും.
മാധ്യമപ്രവര്ത്തകൻ എം.ആര്. അജയന് നല്കിയ ഹര്‍ജിയാണു ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. ആദായനികുതി വകുപ്പിലെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണു ഹര്‍ജിക്കാരന്റെ ആവശ്യം.
National
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ ഉൾപ്പെട്ട മാസപ്പടി കേസ് ജനുവരി 13ന് പരിഗണിക്കാനായി മാറ്റിവച്ച് ഡൽഹി ഹൈക്കോടതി. കേസിൽ ഇന്നും വാദം നടന്നില്ല. കേസിൽ എസ്എഫ്ഐഒയ്ക്ക് വേണ്ടി അഭിഭാഷകരാരും ഹാജരാകാത്തതാണ് വാദം നടക്കാതിരിക്കാൻ കാരണം.
എസ്എഫ്ഐഒ പരിഗണിക്കേണ്ട അത്രയും സീരിയസ് അല്ല കേസെന്ന് സിഎംആർഎല്ലിന് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വാദിച്ചു. ആർഒസി അന്വേഷണത്തിന്റെ റിപ്പോർട്ട് തേടി സിഎംആർഎൽ നൽകിയ അപേക്ഷയിൽ അന്വേഷണ ഏജൻസിക്ക് വീണ്ടും നോട്ടീസ് നൽകിയ ഡൽഹി ഹൈക്കോടതി, ഇത് എഎസ്ജി വഴി നൽകണമെന്ന് ഉത്തരവിൽ വ്യക്തമാക്കി. തുടർന്നാണ് കേസ് ജനുവരിയിലേയ്ക്ക് മാറ്റിയത്.
ഡൽഹി ഹൈക്കോടതി ഇന്നുമുതൽ അന്തിമവാദം കേൾക്കുമെന്ന് കരുതിയിരിക്കെയാണ് എസ്എഫ്ഐഒ അഭിഭാഷകർ ഹാജരാകാതിരുന്നത്. ജസ്റ്റിസ് നീനു ബെൻസാലിന്റെ ബെഞ്ചിന് മുൻപാകെയാണ് കേസ് ലിസ്റ്റ് ചെയ്തിരുന്നത്. നേരത്തെ ജസ്റ്റിസ് ഗിരീഷ് കട്പാലിയുടെ ബെഞ്ചിന് മുമ്പാകെയാണ് ഹർജികൾ ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ റോസ്റ്റർ മാറിയതോടെ പുതിയ ബെഞ്ചിന് മുമ്പാകെ എത്തുകയായിരുന്നു.